Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ കാപട്യം തുറന്നുകാട്ടാന്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ മതി- കെ.പി.എ മജീദ്

മലപ്പുറം- മലപ്പുറത്തെ പെണ്‍കുട്ടികളുടെ തട്ടം പരാമര്‍ശിച്ച് സി.പി.എം നേതാവ് അനില്‍കുമാര്‍ നടത്തിയ പ്രസംഗത്തിനെതിരെ മുസ് ലിം ലീഗ് നേതാവ് കെ.പി.എ മജീദ് രംഗത്തെത്തി.
സി.പി.എമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനില്‍ കുമാറിന്റെ പ്രസംഗമെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് നാസ്തിക ദൈവം രവിചന്ദ്രന്‍ സംഘടിപ്പിച്ച വേദിയില്‍ പോയി മലപ്പുറത്തെ കുട്ടികള്‍ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കില്‍ ചെറിയ തൊലിക്കട്ടിയൊന്നും പോര. സ്വതന്ത്ര ചിന്ത എന്നാല്‍ തട്ടം ഉപേക്ഷിക്കലാണെന്ന കണ്ടുപിടുത്തവും അനില്‍ കുമാര്‍ നടത്തുന്നുണ്ട്.
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറഞ്ഞ അതേ സി.പി.എമ്മാണ് ഇപ്പോള്‍ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
നാസ്തികരും സംഘികളും സി.പി.എമ്മുമൊക്കെ ഒന്നായ സ്ഥിതിക്ക് ഇനിയൊരു ഗ്രൂപ്പ് ഫോട്ടോയുടെ കുറവ് കൂടിയുണ്ട്.  
വനിതാ മതില് കെട്ടുമ്പോഴും പ്രകടനത്തിന്റെ മുന്നിലെ കെട്ടുകാഴ്ചക്കും നിങ്ങള്‍ക്ക് ശിരോവസ്ത്രമിട്ട പെണ്‍കുട്ടികളെ വേണം.
എന്നാലോ, അതിനോടുള്ള പുച്ഛത്തിന് മാത്രം യാതൊരു മാറ്റവുമില്ല.
സോവിയറ്റ് റഷ്യയിലെ മുസ്‌ലിംകളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും.
തട്ടമിട്ട മലപ്പുറത്തെ കുട്ടികളുടെ രാഷ്ട്രീയ ബോധം പോലും ഈ കപടന്മാര്‍ക്ക് ഇല്ലാതെ പോയല്ലോ എന്നതിലാണ് അത്ഭുതം!
നിങ്ങളുടെ ഹിപ്പോക്രസിയെ തുറന്ന് കാട്ടാന്‍ ഞങ്ങളുടെ തട്ടമിട്ട കുട്ടികള്‍ തന്നെ ധാരാളമാണ്- മജീദ് പറഞ്ഞു.

 

Latest News