മലപ്പുറം- പ്രമുഖ മോട്ടിവേഷൻ സ്പീക്കറും റിട്ടയേർഡ് അധ്യാപകനുമായ ഫസലുദ്ദീൻ സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കാളികാവ് ആമപ്പൊയിലിൽ സ്‌കൂളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുക്കുന്നതിനിടെയാണ് സംഭവം. കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂളിൽനിന്നാണ് ഫസലുദ്ദീൻ വിരമിച്ചത്. ഇതിന് ശേഷം മോട്ടിവേഷൻ ക്ലാസുകളുമായി നിരവധി സ്ഥലങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഇന്ന് ബഷീർ ദിനത്തോട് അനുബന്ധിച്ച് ആമപ്പൊയിൽ സ്‌കൂളിൽ ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞവീണു മരിക്കുകയായിരുന്നു.
ഫസലുദ്ദീൻ മാഷിന്റെ അവസാനത്തെ ക്ലാസ്.
അമ്മുക്കുരുവി പാവാണേ. മഴ പെയ്തപ്പോൾ അമ്മുക്കുരുവി പറന്ന് പറന്ന് നെല്ലിമരത്തിന് അടുത്തെത്തി. നെല്ലിമരത്തോട് ചോദിച്ചു. ഞാനിവിടെ കൂട് കൂട്ടിക്കോട്ടെ. നെല്ലിമരം പറഞ്ഞു. വേണ്ടാ, വേണ്ടാ. അമ്മുക്കുരുവി പറന്നു പറന്ന് തേക്ക് മരത്തിന് അടുത്തെത്തി. തേക്ക് മരത്തോട് ചോദിച്ചു. ഞാനിവിടെ കൂടു കൂട്ടിക്കോട്ടെ. തേക്ക് മരം പറഞ്ഞു. വേണ്ടാ വേണ്ടാ.. അമ്മുക്കുരുവിക്ക് സങ്കടായി, പാവാണേ. അമ്മുക്കുരുവി വീണ്ടും പറന്നുപറന്ന് വാഴയുടെ അടുത്തെത്തി. വാഴച്ചെടിയോട് ചോദിച്ചു. വാഴച്ചെടീ, വാഴച്ചെടീ ഞാനിവിടെ കൂടുക്കൂട്ടിക്കോട്ടെ. വാഴച്ചെടി പറഞ്ഞു. ഇവിടെ കൂടുകൂട്ടിക്കോ അമ്മുക്കുരുവീ.
പെട്ടെന്നാണ് മഴയും കാറ്റും. ഭയങ്കര കാറ്റ്. കാറ്റിലും മഴയിലും തേക്കുമരവും നെല്ലിമരവും വീണുപോയി. വാഴമരം വീണില്ല. അവിടെനിന്നു.
എന്താണ് വാഴമരം വീഴാതെ നിന്നത്.
ഒരു കുട്ടി പറഞ്ഞു. അവിടെ അമ്മുക്കിളി കൂടുകൂട്ടിയിട്ടുണ്ട്.
ഒരു ക്ലാപ്പ് കൊടുക്കൂ.
കുട്ടികളെല്ലാം കയ്യടിച്ചു.
അപ്പോ. നമ്മള് മറ്റുള്ളവർക്ക് സഹായം ചെയ്താൽ ദൈവം നമ്മെ സഹായിക്കും. നെല്ലിമരം സഹായിച്ചോ, തേക്കുമരം സഹായിച്ചോ. വാഴമരം സഹായിച്ചു. അതുകൊണ്ട് നമ്മളെന്ത് ചെയ്യണം. നല്ലത് ചെയ്യണം.
ഒരു പാട്ടുപാടാം.
ഇതുപറഞ്ഞ് മാഷ് കസേരയിൽ ഇരുന്നു. പെട്ടെന്ന് താഴേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.