തൃശൂർ - ഗുരുവായൂരിൽ ലോഡ്ജിൽ വയനാട് സ്വദേശികളായ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച അച്ഛനോടൊപ്പം എത്തിയതായിരുന്നു പെൺകുട്ടികൾ. അച്ഛൻ ചന്ദ്രശേഖരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഗുരുവായൂരിലെ നമസ്കാര ലോഡ്ജിലാണ് സംഭവം.
വയനാട് സുൽത്താൻ ബത്തേരിയിലെ എട്ടും 14-ഉം വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് നിഗമനം. കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയ നിലയിലും ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഇന്നലെയാണ് രണ്ടുമക്കളുമായി ചന്ദ്രശേഖരൻ ലോഡ്ജിൽ റൂം എടുത്തത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ചന്ദ്രശേഖരൻ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30ന് റൂം ഒഴിയേണ്ടതായിരുന്നു. എന്നാൽ റൂം തുറക്കാത്തതിനെത്തുടർന്ന് പോലീസെത്തി പൂട്ട് പൊളിക്കുകയായിരുന്നു.