റിയാദ് - തലസ്ഥാന നഗരിയിൽ ബാലികയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി എന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് റിയാദ് പോലീസ് പറഞ്ഞു. താനറിയാതെ തന്റെ മകളെ സഹോദരൻ കൂട്ടിക്കൊണ്ടുപോയി ജിസാൻ പ്രവിശ്യയിൽ താമസിക്കുന്ന പിതാവിന് കൈമാറിയതായി സൗദി വനിത റിയാദ് ദീറാബ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇതിൽ പോലീസ് അന്വേഷണം ആരംഭിക്കുകയുമാണ് ചെയ്തത്.
കേസിലെ കക്ഷികളെ പിടികൂടാൻ നടപടികൾ പൂർത്തിയാക്കിവരികയാണ്. ബാലിക തട്ടിക്കൊണ്ടുപോകലിന് ഇരയായി എന്ന് വാദിക്കുന്ന വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നു. സൈബർ ക്രൈം നിയമം ലംഘിച്ച ഇയാൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും റിയാദ് പോലീസ് പറഞ്ഞു.