Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡൊ വന്നത് വന്‍ സംഘവുമായി, ഇന്ന് കളത്തില്‍

റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ അന്നസ്‌റിലേക്ക് വന്നത് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെയും പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളുടെയും വന്‍ സംഘവുമായി. റിയാദിലെ ആഡംബര ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും കൂടെയുണ്ട്. 
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട ശേഷം യൂറോപ്പിലെ നിരവധി മുന്‍നിര ക്ലബ്ബുകളിലേതിലെങ്കിലും റൊണാള്‍ഡൊ ചേരുമെന്നാണ് കരുതിയത്. ചെല്‍സി, ബയേണ്‍ മ്യൂണിക്, നാപ്പോളി തുടങ്ങിയ ചാമ്പ്യന്‍സ് ലീഗില്‍ കിരീടസാധ്യതയുള്ള ക്ലബ്ബുകളെയാണ് റൊണാള്‍ഡൊ ആദ്യം നോട്ടമിട്ടത്. തന്റെ ആദ്യ ക്ലബ്ബായ സ്‌പോര്‍ടിംഗ് ലിസ്ബണില്‍ എ്ത്തുമെന്നും പ്രചാരണമുണ്ടായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മഡ്രീഡിലും സഹതാരമായിരുന്ന ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിയുമായും ചര്‍ച്ച നടന്നു. എന്നാല്‍ സൗദി അറേബ്യയുടെ അവഗണിക്കാനാവാത്ത ഓഫറാണ് റൊണാള്‍ഡൊ സ്വീകരിച്ചത്. ലോകകപ്പിന് മുമ്പ് യുനൈറ്റഡിനെതിരെ റൊണാള്‍ഡൊ ആഞ്ഞടിച്ചത് ലോകകപ്പ് പ്രകടനത്തിലൂടെ മുന്‍നിര ക്ലബ്ബുകളെ ആകര്‍ഷിക്കാമെന്ന ആത്മവിശ്വാസം കൊണ്ടാണ്. എന്നാല്‍ അതുണ്ടായില്ല. അവശേഷിച്ചത് രണ്ടാം കിട യൂറോപ്യന്‍ ക്ലബ്ബുകളാണ്. അതിനെക്കാള്‍ സൗദിയിലെ താരമൂല്യമാണ് റൊണാള്‍ഡൊ പരിഗണിച്ചത്. 
റൊണാള്‍ഡോയുടെ വരവ് സൗദി ഫുട്‌ബോളിനെ മാത്രമല്ല ഏഷ്യന്‍ ഫുട്‌ബോളിനെ കൂടി ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരും. റിയാദിലെ അന്നസര്‍ ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ട റൊണാള്‍ഡോയെ ചൊവ്വാഴ്ചയാണ് ആരാധകര്‍ക്കു മുന്നില്‍ മഞ്ഞ ജ്‌ഴ്‌സിയില്‍ അവതരിപ്പിക്കുക. വ്യാഴാഴ്ച എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. റൊണാള്‍ഡോയുടെ പത്രസമ്മേളനവും ആരാധകരുടെ മുന്നില്‍ ആദ്യ പരിശീലന സെഷനുമുണ്ടാവുമെന്നാണ് സൂചന. കോച്ച് റൂഡി ഗാര്‍സിയയുമായും റൊണാള്‍ഡൊ സംസാരിക്കും. റൊണാള്‍ഡൊ വരുന്നതിന് മുമ്പെ അന്നസര്‍ ആഘോഷിക്കുകയാണ്. സൗദി പ്രൊഫഷനല്‍ ലീഗില്‍ അവര്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. 
വ്യാഴാഴ്ച ഹോം ഗ്രൗണ്ടില്‍ അല്‍താഇയുമായി അന്നസ്‌റിന് മത്സരമുണ്ട്. അതില്‍ റൊണാള്‍ഡൊ കളിക്കാനിടയില്ല. 14 ന് അല്‍ശബാബുമായുള്ള റിയാദ് ഡാര്‍ബിയിലായിരിക്കും മിക്കവാറും റൊണാള്‍ഡോയുടെ അരങ്ങേറ്റം. 
വര്‍ഷത്തില്‍ 20 കോടി ഡോളറിന്റെ കരാറാണ് പോര്‍ചുഗല്‍ താരം ഒപ്പിട്ടത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ മൂന്നു കോടി യൂറോക്കടുത്തായിരുന്നു വേതനം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചിനും ഉമടകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് ഉഭയസമ്മതപ്രകാരം കരാര്‍ അവസാനിപ്പിച്ചതു മുതല്‍ സ്വതന്ത്രനായിരുന്നു റൊണാള്‍ഡൊ. 
ചൊവ്വാഴ്ച വൈകുന്നേരം ഏഴിനാണ് മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ റൊണാള്‍ഡോയെ അവതരിപ്പിക്കുക. കാല്‍ ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് സൂചന. 2025 ജനുവരി വരെയാണ് നസ്‌റുമായി റൊണാള്‍ഡൊ കരാറൊപ്പിട്ടിരിക്കുന്നത്.
 

Latest News