ന്യൂദൽഹി / കൊച്ചി - കാസർകോഡ്, തിരുവനന്തപുരം ജില്ലകളുടെ മുൻ കലക്ടറും സപ്ലൈക്കോ മുൻ എം.ഡിയുമായ കെ.എൻ സതീഷ് (62) അന്തരിച്ചു. ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം നാളെ (വ്യാഴം) നാട്ടിലേക്കു കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കണ്ണൂർ ജില്ലയിലെ തലശ്ശേരി കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. ഐ.എ.എസ് പദവിയിൽനിന്ന് വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം. രജിസ്‌ട്രേഷൻ ഐ.ജി, പാർലമെന്ററി അഫയേഴ്‌സ് സെക്രട്ടറി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ, ടൂറിസം ഡയറക്ടർ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. തഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഗവണ്മെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗമായിരുന്നു. രമയാണ് ഭാര്യ. മകൾ: ഡോ. ദുർഗ, മരുമകൻ: ഡോ. മിഥുൻ ശ്രീകുമാർ.