കൊച്ചി- മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി സി ജോര്‍ജിന് ദേഹാസ്വാസ്ഥ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെ തടര്‍ന്നാണ് നിരീക്ഷണത്തിലാക്കിത്.
തിരുവനന്തപുരം, വെണ്ണല മതവിദ്വേഷ പ്രസംഗ കേസുകളിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വെണ്ണല മത വിദ്വേഷ പ്രസംഗ കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എആര്‍ ക്യാമ്പിലെത്തിച്ച് പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.
പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപിയും പോലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു.
ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷവും സമാന പ്രസംഗം നടത്തിയെന്ന് വെണ്ണലയിലെ വിദ്വേഷ പ്രസഗം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
വെണ്ണലയിലെ മത വിദേഷ പ്രസംഗത്തിന്റെ ടേപ്പുകളും കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കുകയായിരുന്നു.