തളിപ്പറമ്പ്- വിജ്ഞാനം മൂലധനമാക്കിയുള്ള കേരള സ്റ്റാർട്ടപ്പുകൾ ലോകത്തിനുതന്നെ മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സമഗ്ര ശിക്ഷ കേരളം 'അധ്യാപകസംഗമം 22' ന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജ്ഞാനം നൽകുന്നതിനോടൊപ്പം വിദ്യാർഥികളെ ശരിയായ ദിശയിലേക്ക് നയിക്കാൻ അധ്യാപക സമൂഹത്തിന് സാധിക്കണം. വ്യക്തിയോടൊപ്പം സമൂഹത്തെയും ഉന്നതമായ മൂല്യങ്ങളിലേക്ക് ഉയർത്താനുള്ള പ്രാപ്തി നേടുകയാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ലക്ഷ്യം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടൽ നടത്തിയ സംസ്ഥാനമാണ് കേരളം. ആരോഗ്യ മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിലും കൊവിഡ് അനുബന്ധ ചികിത്സ ഫലപ്രദമായി നടത്തുന്നതിലും മാതൃകയായ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഇ.സി.വിനോദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ഡി.വിജയൻ, കണ്ണൂർ ഡയറ്റ് സീനിയർ ലക്ചറർ കെ.പി.രാജേഷ്, മൂത്തേടത്ത് എച്ച്.എസ്.എസ് എച്ച്.എം എസ്.കെ നളിനാക്ഷൻ, മാനേജർ അഡ്വ ജി.ഗിരീഷ്, തളിപ്പറമ്പ് നോർത്ത് ബി.ആർ.സി, ബി.പി.സി എസ്.പി രമേശൻ, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.