Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു, ഏഴുപേർ ചികിത്സയിൽ

തിരുവനന്തപുരം- സംസ്ഥാനത്ത് ഒമിക്രോൺ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. യു.എ.ഇയിൽ നിന്നും എത്തിയ രണ്ട് പേരിൽക്കൂടി ഒമിക്രോൺ വൈറസ് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഏഴായി.
യു.എ.ഇയിൽ നിന്നും എറണാകുളത്ത് എത്തിച്ചേർന്ന ഭർത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ എട്ടിന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. യു.എ.ഇയെ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർ.ടി.പി.സിആർ പരിശോധന നടത്തുകയായിരുന്നു. അതിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഇരുവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന മൂന്നു പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് കോംഗോയിൽ നിന്നും വന്നയാൾക്കാണ് ഇയാളുടെ നിരീക്ഷണത്തിൽ പാളിച്ച വന്നതോടെ ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലുമടക്കം നിരീക്ഷണ കാലയളവിൽ ഇയാൾ എത്തിയിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്.നിരവധി പേർ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്നാണ് സൂചന. പലരെയും കണ്ടെത്താൻ പോലും ആയിട്ടില്ല.
 

Latest News