Sorry, you need to enable JavaScript to visit this website.

തിരുവല്ലയിൽ പണമിടപാട് സ്ഥാപനം പൂട്ടി; നിക്ഷേപകർക്ക് ലക്ഷങ്ങൾ നഷ്ടം

പത്തനംതിട്ട- ജില്ലയിൽ ഒരു പണമിടപാടു സ്ഥാപനം കൂടി പൂട്ടി. നിരവധി പേർക്ക് പണം നഷ്ടമായി. കോടികളുടെ തട്ടിപ്പ് നടത്തിയ ചിട്ടിക്കമ്പനിക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ചിട്ടിയുടെയും സ്ഥിര നിക്ഷേപത്തിന്റെയും പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയ തിരുവല്ല എസ്.എൻ ചിട്ടി ഫണ്ട് ആന്റ് ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്.
നിക്ഷേപങ്ങൾക്ക് 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി കാട്ടി മൂന്ന് പേർ നൽകിയ പരാതിയിലാണ് ചിട്ടിക്കമ്പനി ഡയറക്ടന്മാരായ സദാശിവൻ, വിശ്വനാഥൻ, ദിലീപ്, പ്രവീണ, രാജേന്ദ്രൻ, ദേവരാജൻ, ബ്രാഞ്ച് മാനേജർ പുരുഷോത്തമൻ എന്നിവർക്കെതിരെ തിരുവല്ല പോലീസ് കേസ് എടുത്തത്. കവിയൂർ ഞാലിക്കണ്ടം ആവുങ്ങാട്ടിൽ വീട്ടിൽ ഗിഫ്റ്റി സാമൂവൽ, പുല്ലാട് ഊരുകുന്നിൽ വീട്ടിൽ ഒ.എ. ഏബ്രഹാം, കുറ്റപ്പുഴ അണ്ണവട്ടം ലക്ഷ്മി ഭവനിൽ ലേഖ എന്നിവരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നിക്ഷേപമായി നൽകിയ 15 ലക്ഷം രൂപയും പലിശയുമാണ് ഗിഫ്റ്റി സാമുവലിന് നഷ്ടമായത്. ഗിഫ്റ്റിയുടെ മാതാവ് ലീലാമ്മ, സഹോദരി ജഫി എന്നിവരും അഞ്ചു ലക്ഷം രൂപ വീതവും നിക്ഷേപം നടത്തിയിരുന്നു. ലീലാമ്മക്ക് ചിട്ടിയിനത്തിൽ 3,75,000 രൂപ ലഭിക്കാനുള്ളതായും പരാതിയിൽ പറയുന്നു. 2012 മുതൽ നാലു തവണകളായി അഞ്ചു ലക്ഷം രൂപ വീതം നിക്ഷേപമായി കൈപ്പറ്റിയതായാണ് ഏബ്രഹാമിന്റെ പരാതിയിൽ പറയുന്നത്. മക്കളായ ഷിനോജ്, ഷിബു എന്നിവരുടെ പക്കൽനിന്നും അഞ്ചു ലക്ഷവും എട്ട് ലക്ഷവും സ്വീകരിച്ച ശേഷം മുതലും പലിശയും തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ട്. ലേഖയിൽനിന്നും 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 12.5 ലക്ഷം രൂപയാണ് കമ്പനി തട്ടിയെടുത്തത്. ലേഖയുടെ സുഹൃത്ത് വിജയ കുമാരിയുടെ ഭർത്താവിന്റ പക്കൽനിന്നും 12,20,000 രൂപയും ചുമത്ര സ്വദേശി സുജ ഷാജിയുടെ പക്കൽ നിന്ന് 2,32,000 രൂപയും മാടുകുമൂട്ടിൽ ശിവദാസിൽ നിന്നും നിക്ഷേപത്തിന്റെ പേരിൽ 9,80,000 രൂപയും, ചിട്ടിയിനത്തിൽ 1,90,000 രൂപയും മക്കളുടെ പേരിൽ ചേർന്ന ചിട്ടിയിനത്തിൽ നൽകിയ 4,80,000 രൂപയും തിരികെ ലഭിക്കാനുണ്ടെന്ന് പരാതിയിൽ പറയുന്നു.
ചിട്ടിക്കമ്പനിക്കെതിരെ മുമ്പും നിരവധി പേർ പരാതികൾ ഉന്നയിച്ചിരുന്നു. തിരുവല്ല ഹെഡ് പോസ്‌റ്റോഫീസിന് സമീപം പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയുടെ ഓഫീസിന്റെ ബോർഡ് അടക്കമുള്ളവ നീക്കം ചെയ്ത നിലയിലാണ്. പരാതികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾ ഒളിവിലാണെന്നും തിരുവല്ല പോലീസ് അറിയിച്ചു.
 

Latest News