മദീന - മസ്ജിദുന്നബവിയിൽ നമസ്‌കാരങ്ങൾ നിർവഹിക്കാൻ 'ഇഅ്തമർനാ' ആപ്പ് വഴി പെർമിറ്റ് നേടേണ്ടതില്ലെന്നും മുൻകൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്‌മെന്റ് നേടേണ്ട ആവശ്യമില്ലെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. മസ്ജിദുന്നബവിയിൽ പ്രവേശിക്കാൻ 'തവക്കൽനാ' ആപ്പ് പ്രദർശിപ്പിക്കണം. ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് സ്വീകരിച്ച് പതിനാലു ദിവസം പൂർത്തിയാക്കിയവർ, രോഗമുക്തി നേടി പ്രതിരോധശേഷി ആർജിച്ചവർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ആയിരിക്കണം.
മസ്ജിദുന്നബവിയിൽ നിർബന്ധ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്‌മെന്റുകൾ നേടേണ്ടതില്ല. എന്നാൽ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനും 'ഇഅ്തമർനാ' ആപ്പ് വഴി പെർമിറ്റ് നേടണം. ലഭ്യമായ സമയങ്ങൾക്കനുസരിച്ച് ബുക്കിംഗ് നടത്താൻ സാധിക്കുന്നതിന് 'ഇഅ്തമർനാ' ആപ്പ് നിരന്തരം നിരീക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം മക്കയിൽ വിശുദ്ധ ഹറമിലും മദീനയിൽ പ്രവാചക മസ്ജിദിലും സംസം വിതരണ ജാറുകൾ പുനഃസ്ഥാപിച്ചു. മുൻകരുതൽ നടപടികൾ പാലിച്ച് വിശ്വാസികൾക്കും സന്ദർശകർക്കും എളുപ്പത്തിൽ സംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസം ജാറുകൾ പുനഃസ്ഥാപിച്ചത്. ഇതോടൊപ്പം ഇരു ഹറമുകളിലും സംസം വിതരണ ടാപ്പുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.