Sorry, you need to enable JavaScript to visit this website.

വനിതാ ജീവനക്കാർക്ക് കമ്പനികൾ അവസരമൊരുക്കണം; പ്രത്യേക അവധിയും

റിയാദ്- സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാർക്ക് കമ്പനികൾ അവസരമൊരുക്കണമെന്നും പ്രത്യേക അവധി നൽകണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് നാലിനം അവധികൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വനിതാ ജീവനക്കാർക്ക് പൂർണ വേതനത്തോടെ പത്താഴ്ചക്കാലത്തെ പ്രസവാവധിക്ക് അവകാശമുണ്ട്. പ്രവസത്തിനു പരമാവധി നാലാഴ്ച മുമ്പു മുതൽ പ്രസവാവധി തങ്ങളുടെ ഇഷ്ടാനുസരണം വനിതാ ജീവനക്കാർക്ക് ക്രമീകരിക്കാവുന്നതാണ്. പ്രസവാവധി വേതനമില്ലാതെ ഒരു മാസത്തേക്കു കൂടി ദീർഘിപ്പിക്കാവുന്നതുമാണ്. 


രോഗിയോ വൈകല്യമോ ഉള്ള കുട്ടിയെ ആണ് വനിതാ ജീവനക്കാരി പ്രസവിക്കുന്നതെങ്കിലും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മാതാവ് കൂട്ടിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രസവാവധിക്കു ശേഷം ഒരു മാസം പൂർണ വേതനത്തോടു കൂടിയ അവധിക്കും അവർക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വേതനമില്ലാതെ ഒരു മാസത്തേക്കു കൂടി അവധി ദീർഘിപ്പിക്കാനും വനിതാ ജീവനക്കാരിക്ക് അവകാശമുണ്ട്. 


ഭർത്താവ് മരണപ്പെടുന്ന സാഹചര്യത്തിൽ ഇദ്ദ ആചരിക്കുന്നതിന് വനിതാ ജീവനക്കാരിക്ക് പൂർണ വേതനത്തോടെ നാലു മാസവും പത്തു ദിവസവും അവധിക്ക് അവകാശമുണ്ട്. ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതു വരെ അവധി ദീർഘിപ്പിക്കാൻ വനിതാ ജീവനക്കാരിക്ക് അവകാശമുണ്ട്. ഭർത്താവ് മരണപ്പെടുന്ന അമുസ്‌ലിം വനിതാ ജീവനക്കാരിക്ക് പൂർണ വേതനത്തോടെ പതിനഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
തൊഴിലുടമകൾ വനിതാ ജീവനക്കാർക്ക് വിശ്രമത്തിന് കസേരകൾ ലഭ്യമാക്കണം. അമ്പതും അതിൽ കൂടുതലും വനിതകളെ ജോലിക്കു വെക്കുന്ന തൊഴിലുടമകൾ ജീവനക്കാരികളുടെ ആറിൽ കുറവ് പ്രായമുള്ള കുട്ടികളുടെ പരിചരണത്തിന് ആവശ്യത്തിന് ആയമാരുള്ള സ്ഥലം സജ്ജീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ജീവനക്കാരികളുടെ ഈ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം പത്തും അതിൽ കൂടുതലുമാണെങ്കിലാണ് ഈ വ്യവസ്ഥ ബാധകം. 


ഒരേ നഗരത്തിൽ നൂറും അതിൽ കൂടുതലും വനിതകളെ ജോലിക്കു വെക്കുന്ന തൊഴിലുടമകൾ ജോലി സമയത്ത് വനിതാ ജീവനക്കാരുടെ ആറിൽ കുറവ് പ്രായമുള്ള കുട്ടികളുടെ പരിചരണത്തിന് സ്വന്തം നിലക്കോ മറ്റു തൊഴിലുടമകളുമായി ചേർന്നോ നഴ്‌സറി സ്ഥാപിക്കൽ നിർബന്ധമാണ്. ഇത്തരം നഴ്‌സറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നഴ്‌സറികളുടെ സേവനം പ്രയോജനപ്പെടുത്തുന്ന വനിതാ ജീവനക്കാർ വഹിക്കേണ്ട ചെലവും മാനവശേഷി, സാമൂഹിക വികസന മന്ത്രി നിർണയിക്കുമെന്നും മന്ത്രാലയം പറഞ്ഞു. 

Latest News