Sorry, you need to enable JavaScript to visit this website.

പട്ടേല്‍ ജാതിക്കാരെ ലക്ഷ്യമിട്ട് മോഡി അക്ഷര്‍ധാം ക്ഷേത്രത്തില്‍

അഹമ്മദാബാദ്- ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംബന്ധിച്ചു. ബോചസന്യാസി ശ്രീ അക്ഷരപുരുഷോത്തം സ്വാമിനാരായണ സന്‍സ്ത (ബിഎപിഎസ്)ക്ക് കീഴിലുള്ള ക്ഷേത്രത്തിന്റെ ആഘോഷത്തിന് പ്രധാനമന്ത്രി എത്തയതില്‍ രാഷ്ട്രീയം കാണുന്ന നിരീക്ഷകരുണ്ട്. ആസന്നമായ നിയമഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കരുതുന്ന പട്ടിദാര്‍ സമുദായത്തില്‍നിന്ന് ധാരാളം ഭക്തരുള്ള പ്രധാന ക്ഷേത്രമാണിത്.
സ്വാമിനാരായണ്‍ വിഭാഗവുമായി തനിക്കുള്ള ദീര്‍ഘകാല ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി മോഡി കൂടുതല്‍ രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും പട്ടേലുമാര്‍ സംവരണത്തിനായി നടത്തുന്ന പ്രക്ഷോഭം പരാമര്‍ശിച്ചു.
പട്ടേല്‍ സമുദായത്തില്‍ പെട്ട ധാരാളം പേര്‍ സ്വാമിനാരായണനെ പിന്തുടരുന്നുണ്ട്. പരമ്പരാഗതമായി പട്ടേല്‍ സമുദായം ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമുദായത്തിലെ ഒരു വിഭാഗം ഈയിടെ നടന്ന സംവരണ പ്രക്ഷോഭത്തിനുശേഷം പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കയാണ്- മോഡി പറഞ്ഞു.

സന്ന്യാസിമാര്‍ ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്നതോടൊപ്പം തന്നെ ബാപ്‌സില്‍ ആധുനിക മാനേജ്‌മെന്റ് കൊണ്ടുവന്ന അന്തരിച്ച സ്വാമി മഹാരാജിനെ പ്രധാനമന്ത്രി പ്രംസഗത്തില്‍ അനുസ്മരിച്ചു.
സാമി മഹാരാജ് തന്റെ ജീവിതത്തില്‍ 1200 ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. അവ വെറും ഇഷ്ടിക കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളല്ല, പകരം ആത്മീയ,സാംസ്‌കാരിക ഉന്നമനത്തിനുളള കേന്ദ്രങ്ങളാണ്. പദ്ധതികളെല്ലാം യഥാസമയം പൂര്‍ത്തിയാക്കാനും ആധുനിക മാനേജ്‌മെന്റ് പ്രവര്‍ത്തികമാക്കാനും സ്വാമിക്ക് കഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.
ബോട്ടാഡ് ജില്ലയിലെ സാരംഗ്പൂരിലുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ സ്വാമി പ്രമുഖ് മഹാരാജ് വിടപറഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോഡിയെത്തി വികരനിര്‍ഭരമായ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
പദ്ധതികള്‍ എങ്ങനെ സമയത്ത് പൂര്‍ത്തിയാക്കാമെന്ന് ഉദ്യോഗസ്ഥരെ പഠിപ്പിക്കാന്‍ താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സന്ന്യാസിമാരെ ക്ഷണിച്ചിരുന്നുവെന്ന് നര്‍മദ പദ്ധതിയിലുണ്ടായ കാലവിളംബം അനുസ്മരിച്ച് മോഡി പറഞ്ഞു.

സ്വാമി മഹാരാജുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വാമി ഞാന്‍ നടത്തിയ പ്രസംഗങ്ങളുടെയൊക്കെ ഓഡിയോ ആവശ്യപ്പെട്ടു. അതൊക്കെ എത്തിച്ചു കൊടുത്ത ശേഷം പിന്നീടൊരിക്കല്‍ സ്വാമി എന്നെ വിളിപ്പിച്ചു. എന്റെ പ്രസംഗങ്ങള്‍ മുഴുവന്‍ വിലയിരുത്തി എന്തൊക്കെ പറയണം, എന്തൊക്കെ പറഞ്ഞുകൂടാ എന്നു വിശദീകരിക്കുന്ന കുറിപ്പ് നല്‍കി. അന്നാണ് തന്റെ വളര്‍ച്ചയില്‍ സ്വാമി കാണിക്കുന്ന താല്‍പര്യം ബോധ്യപ്പെട്ടത്- മോഡി പറഞ്ഞു.
1992-ല്‍ ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി നടത്തിയ ഏകതാ യാത്രയുടെ ഭാഗമായി കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പോയപ്പോള്‍ സുരക്ഷിതനാണോ എന്നറിയാന്‍ തന്നെ ആറു തവണ ഫോണ്‍ ചെയ്തതായും മോഡി ഓര്‍മിച്ചു. രാമകൃഷ്ണ മിഷന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ന്യാസിമാരുള്ളത് ബാപ്‌സിലാണ്. 1100 സന്ന്യാസിമാരാണ് സ്വാമി നാരായണ വിഭാഗത്തിലുള്ളത്. ഐഹിക കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക പ്രയാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉയര്‍ന്ന ജാതിക്കാരായ പട്ടേലുമാരോടൊപ്പം വൈശ്യ ജാതിക്കാരേയും ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തുന്നത്. പട്ടേലുമാരോടപ്പം പിന്നോക്ക ജാതിയില്‍നിന്നും സ്വാമി നാരായണ്‍ അവാന്തര വിഭാഗത്തിന് ഭക്തരുണ്ട്.

ക്ഷേത്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 
നരേന്ദ്ര മോഡി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയാണെന്ന് ബാപ്‌സ് വിഭാഗത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന മഹന്ത് സ്വാമി പ്രകീര്‍ത്തിച്ചു. രാജ്യത്തിനുവേണ്ടി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടയെന്ന് സ്വാമി ആശംസിച്ചു.

Latest News