ന്യൂദൽഹി - ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) തുടർച്ചയായ രണ്ടാം പാദത്തിലും വൻ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലെന്ന് കണക്കുകൾ. ഈ വർഷം ജൂലൈ- സെപ്റ്റംബർ കാലയളവിൽ ജി.ഡി.പി ഏഴര ശതമാനമാണ് ഇടിഞ്ഞത്.
കോവിഡ് മൂലം ഏറ്റവും കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന ആദ്യ പാദത്തിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായി രണ്ട് പാദങ്ങളിൽ ജി.ഡി.പി ഇടിവ് രേഖപ്പെടുത്തുന്നപക്ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലാണെന്നാണ് (ടെക്‌നിക്കൽ റിസഷൻ) നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ പറയുന്നത്. മുമ്പ് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു. ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ ജി.ഡി.പിയിൽ 9.5 ശതമാനം ഇടിവുണ്ടാകുമെന്നാണ് ആർ.ബി.ഐ നിഗമനം.
നാല് പതിറ്റാണ്ടിനിടെയിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ കടന്നുപോകുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 8.1 ശതമാനം ഇടിവാണ് സമ്പദ്‌വ്യവസ്ഥ രേഖപ്പെടുത്തിയത്.