ബെർലിൻ- റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവലാനിയ്ക്ക് മാരകവിഷം നൽകിയെന്ന് ജർമനി. നവാലിനക്ക് നൽകിയ വിഷം നാഡികളെ തളർത്തുന്ന നെവിചോക് എന്ന മാരക കെമിക്കൽ ഏജന്റ് ആണെന്ന് ജർമനി അറിയിച്ചു. ഹെർലിനിലെ ചാരൈറ്റ് ആശുപത്രിയിൽ വെച്ച് ജർമ്മൻ സൈന്യം നടത്തിയ പരിശോധനയിലാണ് നെവിചോക് എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം തെളിഞ്ഞതെന്നാണ് ജർമ്മനി വ്യക്തമാക്കിയിരിക്കുന്നത്.
വിഷബാധയേറ്റ് നിലവിൽ കോമയിലാണ് അലക്‌സി നവലാനി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സൈബീരിയൻ പട്ടണമായ ടോംസോകിൽ നിന്നും മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റിൽ വെച്ചാണ് അദ്ദേഹത്തിന് വിഷബാധയേറ്റത്.
റഷ്യൻ പ്രസിഡന്റ് വഌദമിർ പുടിന്റെ രൂക്ഷ വിമർശകനായ നവൽനിയെ 2017-ലും കൊല്ലാനുള്ള ശ്രമം നടന്നിരുന്നു. പുടിന്റെ അനുയായികൾ രാസവസ്തു എറിഞ്ഞതിനെ തുടർന്ന് മുഖത്ത് പൊള്ളലേറ്റ് നവൽനിയുടെ കാഴ്ചശക്തി താൽക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2018-ലെ തെരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാൻ ശ്രമിച്ചെങ്കിലും വിലക്കേർപ്പെടുത്തി. റഷ്യയിലെ അഴിമതി വിരുദ്ധ സമരങ്ങളുടെ നേതൃത്വം നവൽനിയായിരുന്നു നയിച്ചത്.