ജനീവ- കോവിഡിനെ രണ്ടു വർഷത്തിനകം പൂർണമായും ഇല്ലാതാക്കാനാകുമെന്ന് ലോകാരോഗ്യസംഘടന അധ്യക്ഷൻ ടെട്രോസ് അഥനോം ഗബ്രിയൂസ് പറഞ്ഞു. ഏറെ ദുരിതം വിതച്ച സ്പാനിഷ് ഫഌവിനെ തുടച്ചുനീക്കാനെടു അത്രയും സമയം കോവിഡിനെ ഇല്ലാതാക്കാൻ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'രണ്ട് വർഷത്തിനുള്ളിൽ കോവിഡ് 19 നെ നിർമാർജനം ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളവത്കരണവും രാജ്യങ്ങൾ തമ്മിലുള്ള അടുപ്പവും രോഗം ലോകത്താകമാനം പടരാൻ കാരണമായി. അതേസമയം ഇന്ന് സാങ്കേതികത ഏറെ മുന്നിലാണ്. വാക്സിൻ പോലുള്ള നൂതന സങ്കേതങ്ങളുപയോഗിച്ച് ഏകദേശം രണ്ട് വർഷത്തിനുള്ളിൽ തന്നെ കോവിഡിനെ തുരത്താനാകും. 1918 ൽ ലോകത്തെ ഭയപ്പെടുത്തിയ സ്പാനിഷ് ഫഌവിനെ നിർമാർജനം ചെയ്തതിനെക്കാൾ വേഗത്തിൽ നമുക്ക് ഇക്കാര്യത്തിൽ വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയെന്നാണ് സ്പാനിഷ് ഇൻഫഌവൻസയെ വിശേഷിപ്പിക്കുന്നത്. ഈ രോഗം ബാധിച്ച് ഏകദേശം 50 ദശലക്ഷം പേരാണ് മരിച്ചത്.