Sorry, you need to enable JavaScript to visit this website.

ഉംറ മടക്കയാത്രാ സർവീസുകൾ വൈകിയാലും റദ്ദാക്കിയാലും നഷ്ടപരിഹാരം

ജിദ്ദ- നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പോളിസി നിരക്കായി വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർ അടക്കേണ്ടത് 189 റിയാൽ. ആരോഗ്യ പരിരക്ഷക്ക് പുറമെ ഗുണഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും ഉറപ്പുവരുത്തുന്ന സമഗ്ര ഇൻഷുറൻസാണ് നടപ്പാക്കുന്നത്. ഒരു മാസ കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയാണ് വാങ്ങേണ്ടത്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതാണ്. അതിർത്തി പ്രവേശന കവാടങ്ങളിലും വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങൾ വഴി പോളിസികൾ ദീർഘിപ്പിക്കാനാകുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിൻതൻ പറഞ്ഞു. 
ഇൻഷുറൻസ് പോളിസി പ്രകാരം തീർഥാടകർക്ക് അടിയന്തര സാഹചര്യങ്ങളിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കും. കൂടാതെ മരണപ്പെട്ടാൽ മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് അയക്കാൻ പരമാവധി പതിനായിരം റിയാൽ വരെയും ലഭിക്കും. അപകടങ്ങളിൽപെട്ട് മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. മടക്കയാത്രാ സർവീസുകൾക്ക് കാലതാമസം നേരിട്ടാൽ പരമാവധി 500 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. സർവീസുകൾ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ 5000 റിയാൽ വരെയാണ് ഇൻഷുറൻസ് പോളിസി പ്രകാരം നഷ്ടപരിഹാരം ലഭിക്കുക. വൻ അപകടങ്ങളിൽ 38 കോടി റിയാൽ വരെ തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രി വെളിപ്പെടുത്തി. 
വിസിറ്റ്, ടൂറിസ്റ്റ് വിസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ വിഭാഗക്കാർക്ക് ലഭിക്കാത്ത കൂടുതൽ ആനുകൂല്യങ്ങൾ സമഗ്ര ഇൻഷുറൻസ് പോളിസി പ്രകാരം ഉംറ തീർഥാടകർക്ക് ലഭിക്കും. തീർഥാടകർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള കരാറിൽ ഡോ.മുഹമ്മദ് സാലിഹ് ബിൻതനും തആവുനിയ ഇൻഷുറൻസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സുലൈമാൻ അൽഹുമൈദും ബുധനാഴ്ച ഒപ്പു വെച്ചിരുന്നു. 
സൗദിയിൽ എത്തിയതു മുതൽ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് തീർഥാടകർക്ക് അടിയന്തര ആരോഗ്യ സേവനങ്ങളും മറ്റു പരിരക്ഷകളും ഉറപ്പുവരുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. തആവുനിയ ഇൻഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉംറ വിസയെ ഇൻഷുറൻസുമായി ബന്ധിപ്പിച്ചാണ് പദ്ധതി.
 

Latest News