കോഴിക്കോട് - സംസ്ഥാനത്തേക്ക് കഞ്ചാവ് വാഹകരായി വിദ്യാർഥികളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് കഞ്ചാവ് ലോബി ഉപയോഗപ്പെടുത്തുന്നതെന്ന് എക്‌സൈസ് സംഘം പറയുന്നു.
വിവിധ മെട്രോ നഗരങ്ങളിൽനിന്ന് ഓരോ ആഴ്ചയും നാട്ടിലേക്ക് വരുന്ന വിദ്യാർഥികളെയാണ് കഞ്ചാവ് ലോബി വലയിലാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് വ്യാപകമായ അന്വേഷണത്തിന് എക്‌സൈസ് ഒരുങ്ങുകയാണ്. അതിർത്തി ചെക്ക്‌പോസ്റ്റുകളിലടക്കം വ്യാപകമായ പരിശോധന തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കർശനമാക്കുവാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഓട്ടോ റിക്ഷയിൽ മയക്കുമരുന്ന് കൊണ്ടുവന്ന സംഘത്തിൽ വിദ്യാർഥിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്.
പ്രലോഭനങ്ങൾ നൽകി വിദ്യാർഥികളെ തങ്ങളുടെ സംഘത്തിൽ എത്തിക്കുന്ന സംഘം പിന്നീട് ക്രമേണ കഞ്ചാവ് പോലുള്ള മയക്കുമരുന്നുകളുടെ അടിമകളാക്കിയും വിദ്യാർഥികളെ മാറ്റുകയാണ്. ഇതോടെ എക്കാലവും തങ്ങളുടെ ചൊൽപടിക്ക് നിൽക്കുന്ന വിദ്യാർഥികളെ ക്യാരിയർമാരായി ലഭിക്കുന്നു.
വിദ്യാർഥികളുടെ കൈയിൽ ധാരാളം പണവും മറ്റു സൗകര്യങ്ങളും പ്രത്യക്ഷപ്പെടുമ്പോഴേ ഇക്കാര്യത്തെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും അറിയുന്നുള്ളൂ.
രക്ഷിതാക്കളും അധ്യാപകരും വിവരങ്ങൾ അന്വേഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്താൽ വിദ്യാർഥികൾ വഴി തെറ്റുന്നത് തടയാമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.