കൊണ്ടോട്ടി- കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുളള സർവീസിന് എയർ ഇന്ത്യ സാധ്യതാ പഠനം നടത്തുന്നത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകാത്ത ജംബോ വിമാനത്തിന്. കരിപ്പൂരിൽ റൺവേ നവീകരണത്തിന് ശേഷം ഡി.ജി.സി.എ നടത്തിയ പരിശോധനയിൽ ജംബോ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ഇടത്തരം വിമാനങ്ങളായ ബി-777-200 ഇ.ആർ, ബി.777-200 എൽ.ആർ, എ.300-330, എ.330-300, ബി.787-800 ശ്രേണിയിൽ പെട്ട വിമാനങ്ങൾക്കാണ് സർവീസിന് അനുമതി നൽകിയത്. ഇതനുസരിച്ചാണ് സൗദി എയർലൈൻസ് അനുമതി നേടിയെടുത്തത്. എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടാത്ത ജംബോ ജെറ്റ് വിമാനമായ ബി 747-400 ഉപയോഗിച്ച് സർവീസ് നടത്തുന്നതിന് വേണ്ടിയുളള റിപ്പോർട്ട് തയാറാക്കുന്നതിനാണ് എയർഇന്ത്യ ശ്രമിക്കുന്നത്. സാധ്യത പഠനം നടത്തുന്നതിനായി എയർഇന്ത്യ സംഘം 15ന് കരിപ്പൂരിലെത്തും.
മുംബൈയിൽ നിന്ന് ഓപ്പറേഷൻ, ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ കരിപ്പൂരിലെത്തുന്നത് കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് പുനരാരംഭിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച് എയർ ഇന്ത്യ കോഴിക്കോട് മാനേജർ വിമാനത്താവള ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് ബി 747-400 ഉപയോഗിച്ച് സാധ്യത പഠനം നടത്തുന്നത്. 450 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 747-400 വിമാനത്തിന് മാത്രമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് എയർ ഇന്ത്യക്ക് തിരിച്ചടിയായേക്കും. ബോയിങ് 747-400 വിമാനത്തിന് സുരക്ഷ പഠനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ ഡി.ജി.സി.എ അനുമതി നൽകിയ ഇടത്തരം വിമാനങ്ങളായ ബി-777-300 ഇ.ആർ, ഡ്രീം ലൈനർ തുടങ്ങി വിമാനങ്ങളെ എയർ ഇന്ത്യ ഗൗനിച്ചിട്ടില്ല.
ഡി.ജി.സി.എ അംഗീകാരം നൽകിയ ശ്രേണിയിൽ പെട്ട വിമാനങ്ങൾ എയർ ഇന്ത്യയുടെ കൈവശമുളളപ്പോഴാണ് കാലപ്പഴക്കം ചെന്ന ജംബോ വിമാനങ്ങൾ പ്രയോജനപ്പെടുത്താൻ എയർ ഇന്ത്യയുടെ ശ്രമം. ജംബോക്ക് അനുമതി ലഭിക്കാതെയോ, പിൻവലിക്കുകയോ ചെയ്യേണ്ടി വരുമ്പോൾ എയർ ഇന്ത്യക്ക് വീണ്ടും പഠനം നടത്തി അനുമതി തേടേണ്ടി വരുന്ന ഗതികേടുണ്ടാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 15ന് കരിപ്പൂരിലെത്തുന്ന വിദഗ്ധ സംഘം ഈ മാസാവസാനത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് എയർപോർട്ട് അതോറിറ്റിയിൽ സമർപ്പിക്കുകയും നവംബർ മധ്യത്തോടെ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിക്കുകയും ചെയ്യും.