Sorry, you need to enable JavaScript to visit this website.

പശു ഭീകരർക്കെതിരെ താക്കീതുമായി വീട്ടമ്മമാർ 

ന്യൂദൽഹി- പശു സംരക്ഷണത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നുവർക്കു ശക്തമായ താക്കീതുമായി ജാർഖണ്ഡിലെ വീട്ടമ്മമാർ. മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടാണ് ഗോ രക്ഷകരുടെ ആക്രമണമെന്നും ഇത് യാദൃഛികമല്ലെന്നും അവർ പറയുന്നു.  സർക്കാർ സഹായത്തോടെ ഒരു സംഘം ആക്രമം അഴിച്ചുവിടുകയാണ്. വീട് വിട്ടിറങ്ങുന്ന പുരുഷന്മാർ തിരിച്ചെത്തുമോ എന്ന ഭയത്തോടെയാണ് ഇവിടുത്തെ സ്ത്രീകൾ ജീവിക്കുന്നത്. സർക്കാറിന് ഇവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ തന്നെ ആയുധമെടുക്കാം എന്നാണ് കഴിഞ്ഞ ദിവസം ബീഫ് കടത്തിയെന്നാരോപിച്ച് തല്ലിക്കൊന്ന അലീമുദ്ദീന്റെ ഭാര്യ മറിയം ഖാത്തൂണിന്റെ നേതൃത്വത്തിൽ സ്ത്രീകൾ  പറഞ്ഞത്. ബീഫ് എന്നാരോപിച്ച് ജാർഖണ്ഡിലെ രാംഗഢിലാണ് വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും വാഹനം തീയിട്ടു നശിപ്പിക്കുകയും ചെയ്തത്.   ഗോ രക്ഷയുടെ പേരിൽ ആക്രമണം അഴിച്ചു വിടുന്നവർക്കെതിരെ ഗ്രാമത്തിൽ വൻ രോഷമാണ് ഉയരുന്നത്.  ഗോരക്ഷയുടെ പേരിൽ അക്രമം അഴിച്ച് വിടുന്നവരെ സർക്കാർ സഹായിക്കുകയാണെന്നും പോലീസ് ഇവർക്കെതിരെ നടപടി എടുക്കുമെന്നത് വ്യാമോഹമാണെന്നും  വീട്ടമ്മമാർ പറയുന്നു. ആൾക്കൂട്ടം നടപ്പിലാക്കുന്ന നീതിയെ നേരിടേണ്ടത് ആൾക്കൂട്ടം തന്നെയാണെന്നാണ് അലീമുദ്ദീന്റെ ഭാര്യ മറിയം ഖാത്തൂൺ പറഞ്ഞത്. 70 കാരിയായ ഇവരെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുന്ന അയൽവാസിയായ സ്ത്രീകളും ഇത് തന്നെ പറയുന്നു. 
ജാർഖണ്ഡിൽ മുസ്‌ലിംകൾക്കെതിരായ ഗോരക്ഷരുടെ ആക്രമണം വ്യാപകമാവുകയാണ്. കഴിഞ്ഞയാഴ്ച ചത്ത പശുവിന്റെ ശവം വീടിന് മുന്നിൽ കണ്ടതിന് 55 കാരനായ മധ്യവയസ്‌കനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചിരുന്നു. പശുവിനെ കൊന്നു എന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ വീടിനും ഫാമിനും തീയിടുകയും ചെയ്തു.    
ഞങ്ങൾ മറ്റുള്ളവരുടെ അടുക്കളയിലേക്ക് ഒളിഞ്ഞു നോക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് തങ്ങളുടെ ഭക്ഷണ കാര്യത്തിൽ ഇത്ര താത്പര്യമെന്ന് ഗ്രാമവാസിയായ ആബിദാ ഖാത്തൂൻ ചോദിക്കുന്നു. സമാധാനം പുലരണം എന്ന് തന്നെയാണ്  ഗ്രാമത്തിലെ എല്ലാവരുടേയും ആഗ്രഹം. സമാധാനം ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും. ഈ ആക്രമണം കൊണ്ട് ഞങ്ങൾക്ക് നിയമം കയ്യിലെടുക്കാനാവില്ലെന്നും ബോലാ ഖാൻ പറയുന്നു. ഗ്രാമവാസികളും അധികൃതരും തമ്മിൽ നടക്കുന്ന ചർച്ചകളിൽ മധ്യസ്ഥനാണ് ബോലാ ഖാൻ. ആക്രമണം നടന്ന് 30 മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസ് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് തങ്ങളെ ക്ഷുഭിതരാക്കുന്നത് എന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർത്ഥിയായ സാഹ്ജാദ് അഹ്മദ് പറഞ്ഞു. 
 

Tags

Latest News