വിമാനത്താവളത്തില്‍ അതിക്രമം; എം.പിക്ക് യാത്രാ വിലക്ക്

വിശാഖപട്ടണം- വിമാനത്താവളത്തില്‍ അതിക്രമം കാട്ടിയ  തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എം.പി ജെ സി ദിവാകര്‍ റെഡ്ഡിക്ക് നാലു വിമാന കമ്പനികളുടെ യാത്രാ വിലക്ക്. ഇന്‍ഡിഗോയ്ക്കു പുറമെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് എന്നീ കമ്പനികളാണ് തങ്ങളുടെ വിമാനങ്ങളില്‍ ആന്ധ്രയില്‍ നിന്നുള്ള പാര്‍ലമെന്റംഗത്തിന് മോശം പെരുമാറ്റത്തിന്‍റെ പേരില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച ഹൈദരാബാദിലേക്കു പറക്കാനായി വിശാഖപട്ടണം വിമാനത്താവളത്തില്‍ വൈകി എത്തിയ റെഡ്ഡിക്ക് ഇന്‍ഡിഗോ യാത്ര നിഷേധിച്ചിരുന്നു. ബോര്‍ഡിംഗ് പൂര്‍ത്തിയാക്കിയതിനാല്‍ തൊട്ടടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിത്തരാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്യാന്‍ വാശിപിടിച്ച റെഡ്ഡി ഇന്‍ഡിഗോ കൗണ്ടറിലുണ്ടായിരുന്ന ടിക്കറ്റ് പ്രിന്‍റർ തള്ളിത്താഴെയിട്ടും ജീവനക്കാരോട് തട്ടിക്കയറിയും അതിക്രമം കാട്ടുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരുന്നെങ്കിലും മോശം പെരുമാറ്റം കാരണം തങ്ങളുടെ വിമാനങ്ങളില്‍ റെഡ്ഡിക്ക് ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയതായി പിന്നീട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല. വൈകി എത്തിയതിന്‍റെ പേരില്‍ ബോര്‍ഡിംഗ് അനുവദിക്കാത്തതിനെ ചൊല്ലി ഇന്‍ഡിഗോ ജീവനക്കാരനുമായി റെഡ്ഡി വാക്കേറ്റത്തിലേര്‍പ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസര്‍മാര്‍ പറഞ്ഞു.

അതേസമയം, ജീവനക്കാരന്‍ വളരെ മാന്യമായാണ് റെഡ്ഡിയോട് പെരുമാറിയതെന്നും ബോര്‍ഡിംഗ് ലഭിക്കാത്തില്‍ അസ്വസ്ഥനായ എം.പി പൊടുന്നനെ ജീവനക്കാരനു നേരെ തട്ടിക്കയറുകയും മോശം ഭാഷയില്‍ സംസാരിക്കുകയുമാണ് ചെയ്തതെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2016 ഒക്ടോബറിലും റെഡ്ഡി വിജയവാഡ വിമാനത്താവളത്തില്‍ സമാന സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. 

 

Latest News