ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മലയാളി സൗദി ജയിലില്‍; ആശങ്കയോടെ കുടുംബം

ജിദ്ദ- നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം നാട്ടിലേക്കയച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമായില്ല. കോഴിക്കോട് കൊടുവള്ളി സ്വദേശി അലി (50) രണ്ടര വര്‍ഷം മുമ്പാണ് അധികൃതരുടെ പിടിയിലാകുന്നത്. മക്കയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു സംഭവം. കോടതി വിധി പ്രകാരം രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും മോചനം യാഥാര്‍ഥ്യമാകാത്തതിന്റെ കാരണമറിയാതെ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍.


കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.


അലി ജയിലിലായതോടെ കിടപ്പിലായ മാതാവ് മകനെ അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വിഷമിക്കുന്ന അലിയുടെ ജയില്‍മോചനം വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ച് മാസങ്ങള്‍ക്കു മുമ്പ് അലിയുടെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അലിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചിരിക്കുകയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും മോചനത്തിനാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍, വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് ഫൈസല്‍ മമ്പാട് എന്നിവര്‍ അറിയിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധപ്പെട്ട് ജയില്‍മോചനം വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

Tags

Latest News