ഖത്തീഫ് - എട്ടു വര്‍ഷം മുമ്പ് സ്വഫ്‌വയിലെ കൃഷിയിടത്തില്‍ മൂന്നു മലയാളികള്‍ അടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ യൂസുഫ് ബിന്‍ ജാസിം ബിന്‍ ഹസന്‍ അല്‍മുതവ്വ, അമ്മാര്‍ ബിന്‍ യുസ്‌രി ബിന്‍ അലി ആലുദുഹൈം, മുര്‍തസ ബിന്‍ ഹാശിം ബിന്‍ മുഹമ്മദ് അല്‍മൂസവി എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് വധശിക്ഷ നടപ്പാക്കിയത്.
കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന്‍ അബൂബക്കര്‍, തിരുവന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ഖാദര്‍ സലീം, കൊല്ലം കണ്ണനല്ലൂര്‍ ശൈഖ് ദാവൂദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി അക്ബര്‍ ഹുസൈന്‍ ബഷീര്‍, വില്ലുക്കുറി കല്‍ക്കുളം ഫാതിമ സ്ട്രീറ്റ് ലാസര്‍ എന്നിവരാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്.
കൂടുതൽ മലയാളം ന്യൂസ് വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയ്ത് മൊബൈൽ അപ് ഡൗൺലോഡ് ചെയ്യുക
അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയ പ്രതികള്‍ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം കൈകാലുകള്‍ ബന്ധിച്ചും വായകള്‍ മൂടിക്കെട്ടിയും ക്രൂരമായി മര്‍ദിച്ച ശേഷമാണ് വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്. ഇന്ത്യക്കാരുടെ പണവും മൊബൈല്‍ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്ത പ്രതികള്‍ മദ്യനിര്‍മാണ കേന്ദ്രം നടത്തുകയും മദ്യം വിതരണം ചെയ്യുകയും മദ്യവും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തെന്ന ആരോപണവും പ്രതികള്‍ നേരിട്ടു. മൃതപ്രായരായിരിക്കെയാണ് അഞ്ചു പേരെയും പ്രതികള്‍ വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്.
കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂവരെയും ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയത്.